എന്തിനും ഏതിനും മനുഷ്യനെ വർഗീയമായി കാണുന്ന കാലഘട്ടത്തിലേക്ക് കേരളം നീങ്ങുകയാണ്; പി വി അൻവർ
എന്തിനും ഏതിനും മനുഷ്യനെ വർഗീയമായി കാണുന്ന കാലഘട്ടത്തിലേക്ക് കേരളം നീങ്ങുകയാണ്. ഇന്ത്യ നേരത്തെ നീങ്ങിക്കഴിഞ്ഞു- പി വി അൻവർ
ഒരു വിഷയം ഉന്നയിക്കുമ്പോൾ ആദ്യം നോക്കുന്നത് അവരുടെ പേരാണ്, അല്ലാതെ ആ വിഷയം അല്ല. മതവിശ്വാസമുണ്ടായാൽ അവൻ വർഗീയവാദിയല്ലെന്നും അൻവർ പറഞ്ഞു. അഞ്ച് നേരം നിസ്ക്കരിക്കുമെന്ന് പറഞ്ഞതിന് തന്നെ വർഗീയവാദിയാക്കുന്നു.
മതേതരത്തിൻ്റെ മുന്നിൽ കൊടി പിടിച്ച പാരമ്പര്യമാണ് തൻ്റെ കുടുംബത്തിനുള്ളത്. ഒരു വിശ്വാസിയും വർഗീയവാദിയാകുന്നില്ല. മറ്റ് മതങ്ങൾക്കെതിരെ പറയുന്നവനാണ് വർഗീയവാദിയെന്നും അദ്ദേഹം പറഞ്ഞു.
“നിരവധി തവണ സർക്കാർ പരിപാടികളിൽ പ്രാർഥന ഒഴിവാക്കണമെന്ന് പറയാറുണ്ട്. പല ചടങ്ങിലും പ്രായമായവർ ബുദ്ധിമുട്ട് അനുഭവിക്കുന്നു. വിശ്വാസികളും അല്ലാത്തവരും സർക്കാർ പരിപാടികളിലുണ്ടാകും. അതുകൊണ്ടാണ് പ്രാർഥന ഉണ്ടാകരുതെന്ന് പറഞ്ഞത്. ഷാജൻ സ്കറിയ ഇപ്പോഴും വർഗീയ വിഷം കുത്തി വിടുകയാണ്.” അന്‍വര്‍ പറഞ്ഞു
നിലമ്പൂർ ചമ്പക്കുന്നിൽ നടക്കുന്ന അൻവറിൻ്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മരുത മുൻ ലോക്കൽ സെക്രട്ടറി ഇ.എസ്. സുകു സ്വാഗതം പറഞ്ഞു. സർക്കാരിനെതിരെയും പാർട്ടിക്കെതിരെയും കൂടുതൽ കാര്യങ്ങൾ ഇന്ന് തുറന്നുപറയുമെന്ന് അൻവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിപിഎമ്മിനോട് യുദ്ധം പ്രഖ്യാപിച്ച ശേഷം അൻവർ വിളിച്ചു ചേർത്ത ആദ്യ വിശദീകരണ യോഗമാണ് ഇത്.